കാലാവസ്ഥാ പ്രവർത്തനം, ക്ലൈമറ്റ് ആക്ഷൻ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ വിഷയം. കാലാവസ്ഥാ മാറ്റത്തിന്റെ വലിയ ദുരന്തങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞവരാണ് മലയാളികൾ. 2018ലെ പ്രളയവും തുടർവർഷങ്ങളിലെ ഉരുൾപൊട്ടലുകളും ഇന്നും ഭീതി ചെലുത്തുന്ന ഓർമകളാണ്. ചെറിയ സമയത്തിനുള്ളിൽ വലിയ മഴ ചെറിയ പ്രദേശങ്ങളിൽ പെയ്യുന്നുവെന്നതാണ് പുതിയ പ്രതിസന്ധി. മേഘവിസ്ഫോടനവും മഴയുടെ മാറലും കുറയലുമെല്ലാം പ്രധാന വെല്ലുവിളികളാണ്.
ലോകത്തിലേറ്റവും കൂടുതൽ മഴ ലഭിക്കുന്ന മണ്‍സൂണിന്റെ കവാടം കൂടിയാണ് കേരളം. പ്രതിവർഷം 3,000 മുതൽ 5,000 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നുണ്ട്. ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു പുരപ്പുറത്ത് മൂന്നു മുതൽ അഞ്ചു ലക്ഷം വരെ ലിറ്റർ മഴവെള്ളമാണ് പെയ്തു വീഴുന്നത്. ഒരേക്കറിൽ 1.2 കോടി ലിറ്റർ മഴവെള്ളം ലഭിക്കുന്ന നാട്ടിൽ മഴക്കാലത്ത് വെള്ളപ്പൊക്കം, പ്രളയം, മഴ മാറിയാൽ വരൾച്ച എന്നതാണ് അവസ്ഥ. ഒരു ഹെക്ടർ വനസദൃശ്യമായ ആവാസവ്യവസ്ഥ 32,000 ഘന കിലോമീറ്ററും 10 സെന്റ് വയൽ 1,60,000 ലിറ്ററും മഴവെള്ളത്തെ ഉൾക്കൊള്ളുന്നതാണ്. ജലസ്രോതസുകളായ വനങ്ങൾ, തോടുകൾ, നീരുറവകൾ, കായലുകൾ, തടാകങ്ങൾ, വയലുകൾ, തണ്ണീർത്തടങ്ങൾ എന്നിവയിലുണ്ടാകുന്ന നാശവും കുറവും മലിനീകരണവും ഇല്ലാതാക്കുന്നത് ജലസുരക്ഷയെ കൂടിയാണ്.
ഒരിഞ്ചു കനത്തിൽ സ്വാഭാവിക മണ്ണ് രൂപപ്പെടാൻ ആയിരം വർഷം വേണം. ഒലിച്ചു നഷ്ടപ്പെടാൻ കേവലം നാലു വർഷം മതി. കേരളത്തിൽ ഒരു ഹെക്ടറിൽനിന്നു പ്രതിവർഷം 32 ടണ്‍ മേൽമണ്ണാണ് മണ്ണൊലിപ്പിലൂടെയും മറ്റും ഇല്ലാതാകുന്നത്. ഭൂമിയുടെ ചരിവ് കാരണം മൊത്തം മണ്ണൊലിപ്പ് ഒഴിവാക്കാനാവില്ല. എങ്കിലും പരമാവധി നിയന്ത്രിക്കാൻ കഴിയും. മാലിന്യ സംസ്കരണം കണ്മുന്നിലെ കീറാമുട്ടിയാണ്.
►പ്രതിസന്ധിയായി മാലിന്യങ്ങൾ
ജൈവ, ദ്രവ മാലിന്യങ്ങൾ വലിയ പ്രതിസന്ധിയാണ് ജലസ്രോതസുകളിൽ സൃഷ്ടിക്കുന്നത്. സമഗ്രവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. അന്തരീക്ഷ താപനില വർധിക്കുന്നതിലും സൂക്ഷ്മ കാലാവസ്ഥ രൂപപ്പെടുന്നതിലും മാലിന്യം പ്രധാന പങ്കുവഹിക്കുന്നു. പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെ കത്തിക്കുന്നതിലൂടെ കാർബണ്‍ ഡൈ ഓക്സൈഡ്, മിഥെയ്ൻ, കാർബണ്‍ മോണോക്സൈഡ്, മറ്റ് കാർബണിക വസ്തുക്കൾ എന്നിവ അന്തരീക്ഷത്തിലേക്ക് വർധിച്ച തോതിൽ എത്തുന്നുണ്ട്.
കേരളത്തിലെ വനവും മണ്ണും വെള്ളവുമെല്ലാം അവയുടെ തനിമയിൽ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിരമായ പരിസ്ഥി വളരെ പ്രധാനമാണ്. പരിസ്ഥിതി ഘടകങ്ങളെയും വികസനാവശ്യങ്ങളെയും ബന്ധിപ്പിക്കുന്പോഴാണ് പുതിയ ബദൽ കേരള ചിന്ത വരുന്നത്. തെങ്ങ് നല്ലൊരു നിർമാണോപാധിയാണ്. നാമിനിയും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തിയിട്ടില്ല. തെങ്ങിൻ തടി സീസ് ചെയ്ത് നിരവധി ആവശ്യങ്ങൾക്ക് പകരം ഉപയോഗിക്കാവുന്നതാണ്. മാലിന്യത്തിൽനിന്നു വൈദ്യുതിയും ഗ്യാസും വളവും രൂപപ്പെടുത്താൻ കഴിയുന്നതാണ്. സോളാർ എനർജി നാമിനിയും സന്പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. കാറ്റ്, തിരമാല എന്നിവയിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതാണ്.
►സാധ്യതകൾ പ്രയോജനപ്പെടുത്തണം
ഹരിത കെട്ടിടങ്ങൾ, ഹരിത കാന്പസുകൾ, ഹരിത വീഥികൾ, ഹരിത റോഡുകൾ, ഹരിത ഇടനാഴികൾ എന്നിവയെല്ലാം മുന്നിലെ സാധ്യതകളാണ്. മഴവെള്ള സംഭരണവും കൃത്രിമ ഭൂജല പരിപോഷണവും പ്രധാന മേഖലകളാണ്. സംസ്ഥാനത്ത് ഭൂജല നിരപ്പിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ ഭൂജല നീരട്ടി സർവേ അനിവാര്യമാണ്. സൂക്ഷ്മവനങ്ങൾ കൂടുതലായി രൂപപ്പെടുത്തണം. വനംവകുപ്പിന്റെ നേതൃത്വത്തിൽ അഗ്രോഫോറസ്ട്രി പ്രവർത്തനങ്ങളാരംഭിക്കണം. പ്രകൃതിവിഭവ പരിപാലന സാക്ഷരതയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണം. ഓരോ നിയോജകമണ്ഡലത്തിനും പരിസ്ഥിതി സൗഹൃദ ആനന്ദ കേരളത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കപ്പെടണം. കായലുകൾ, തടാകങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജുകൾ ആവശ്യമാണ്. കുട്ടനാട് മേഖലകളിലെ വെള്ളപ്പൊക്കം കൂടി കണക്കിലെടുത്ത് പ്രത്യേക സൂക്ഷ്മതല പ്ലാനുകൾ രൂപപ്പെടുത്തണം.
►മാറണം, പരന്പരാഗത രീതികൾ
ഓരോ വിളകൾക്കുമാവശ്യമായ ജലസേചന രീതികൾ വികസിപ്പിക്കണം. ഭൂവിനിയോഗത്തിന് പ്രത്യേക നയവും ചട്ടവും നിയമവും കൊണ്ടുവരണം. മിശ്രിത വിളകൾ പരമാവധി പ്രോത്സാഹിപ്പിക്കണം. മണ്ണ്, ജല പരിശോധന സംവിധാനങ്ങൾ വിപുലപ്പെടുത്തണം. കേരളത്തിന്റെ പുതിയ മഴരീതികൾ നാം പഠിച്ചേ കഴിയൂ. പരന്പരാഗതമായ രീതികൾ മാറണം. കൃഷിയുടെ പുതിയ കലണ്ടർ വരേണ്ട സമയമായി. ഓരോ പ്രദേശത്തിനുമാവശ്യമായ മൈക്രോപ്ലാനുകൾ അനിവാര്യമാണ്.
നീർത്തടാധിഷ്ഠിത മണ്ണ്, ജല, ജൈവ സംരക്ഷണം പ്രധാനമാണ്. പഞ്ചായത്തുതല വിഭവ, ഭൂപടങ്ങൾ, നീർത്തട ഭൂപടങ്ങൾ, വിവിധ രേഖകൾ എന്നിവ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ലഭ്യമാണ്. അവയുടെ അടിസ്ഥാനത്തിൽ പ്രാദേശികമായി പുതിയ രൂപരേഖ തയാറാക്കണം. കാർബണ്‍ ക്രെഡിറ്ററിന്റെ സാധ്യത വലുതാണ്. പരിസ്ഥിതി ക്രെഡിറ്റ് കാർഡുകളും ഇൻസെന്റീവുകളും ഏർപ്പെടുത്തേണ്ടതാണ്. പരിസ്ഥിത സൗഹൃദമായ ഒരു കേരളത്തിലൂടെ മാത്രമേ ആനന്ദ കേരളത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ. പരിസ്ഥിതിയും വികസനവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അങ്ങനെ കണ്ടുതുടങ്ങിയാൽ സുസ്ഥിര പരിസ്ഥിതിയും ആനന്ദകേരളവും യാഥാർഥ്യമാകും.